Yamuna Hareesh
അടവെച്ച കിനാക്കളുടെ
ചിതൽപുറ്റുയർന്നതിലെഴുതാത്ത കവിതയുടെ വരികളിഴയുന്നു.
അതിരിൽ ഒളിച്ചിരിക്കുന്ന കടച്ചകളുടെ,
മുൾക്കവചങ്ങളിൽ,
തോലുരഞ്ഞ്, നിണമൂർന്ന നിനവുകൾ;
മണ്ണിരയെപ്പോലെ, അലസമിഴയുന്ന
മഹാമൗനങ്ങൾ:
അഗ്നിത്തുടിപ്പുകൾ, ജ്വലനപാതയിൽ ആടിയുലഞ്ഞണയവേ
രാത്രികൾ മൂപ്പെത്തി,
ഇരുട്ടു കനക്കുന്ന താഴ്വരയോരങ്ങൾ;
മറുവഴിയറിയാതെ,
ഊരുചുറ്റാൻ മറന്നൊരു,
കാറ്റ് നിൽപ്പാണ്.
ഏകാന്തതയുടെ, അധിനിവേശപ്പുറങ്ങളിൽ,
അഷ്ദിക്കുകൾ സാക്ഷിയായി-
ക്കൊത്തിയൊരുക്കാത്ത സ്മാരകശിലകൾ
തിരകൾ വാശിയോടെ കിതച്ചെത്തുന്ന തീരങ്ങൾ,
പതച്ചാർത്ത് ചിരിയുതിർക്കുന്നു.
പാറക്കെട്ടിൽ, തലതല്ലിക്കരഞ്ഞും, പറഞ്ഞും.
പരിഭവങ്ങൾ, ചെറു പിണക്കത്തിരകൾ:
വിടർത്തിയ പുസ്തകം പോലൊരു പെരുംചിറക്,
നീട്ടിയെറിഞ്ഞ ദൃഷ്ടികളാൽ,
കഥമൊഴിഞ്ഞൊരു കരിമ്പരുന്ത്
കൊതിയുറവകളെ നോക്കി,
ഗതിമാറുന്ന ഉഷ്ണരാശി പ്രവാഹങ്ങൾ
മാനം മുത്താൻ മോഹിച്ച്,
വാലുകളനക്കിയൊരു, വർണ്ണപ്പട്ടക്കുതിപ്പ്.
വേഗമാത്രകളിലിടറാതെ
കാലത്തിനൊപ്പം കുതിപ്പാണ്;
ഇടവേള കിതപ്പാണ് നമ്മൾ
ഇരുട്ടിനെ തുളച്ചുപാഞ്ഞ്,
ഒറ്റയാണെന്ന സത്യപ്പുലരിയായ് വിടരുവാൻ
നടന്നുകയറിയവൾ
വെളിച്ചമാണവൾ.